Tuesday, May 8, 2007

പത്രം വായിയ്ക്കാത്ത ഭരതു്-മമ്മുട്ടിയും ഡി.വൈ.എഫ്.ഐ.യും

സി.പി.എമ്മിന്റെ യുവജനസംഘടനയായ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാപ്രതിനിധി സമ്മേളനം ചെന്നൈയില്‍ ഉദ്ഘാടനം ചെയ്തതു് ഭാരതമൊട്ടുക്കും, വിശേഷിച്ചു് കേരളവും എന്നെന്നും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഉന്നതനായ ഒരു കലാകാരനായിരുന്നു എന്നതു് വലിയ ഒരു വാര്‍ത്തയല്ലെങ്കിലും അദ്ദേഹം അവിടെ നടത്തിയ പ്രസ്താവന തികച്ചും വിമര്‍ശനാത്മകവും, വസ്തുതകള്‍ക്കു നിരക്കാത്തതും രാഷ്ട്രീയ പ്രബുദ്ധതയുള്ളവര്‍ക്കു് ഒരിക്കലും അംഗീകരിക്കുവാന്‍ കഴിയാത്തതുമാണു്.

'ഡിവൈഎഫ്ഐയുടെ സാന്നിദ്ധ്യമുണ്ടായിരുന്നെങ്കില്‍ ഗുജറാത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാവുമായിരുന്നില്ല' എന്നത്രേ അദ്ദേഹത്തിന്റെ അനുമാനം, അങ്ങിനെയെങ്കില്‍ - യുവാക്കളുടെ സര്‍ഗ്ഗാത്മകചേതന ഉയര്‍ത്തുക എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ഡിവൈഎഫ്ഐക്കാരാ.. തികച്ചും നിന്ദ്യവും നീചവുമായ രാഷ്ട്രീയ കൊലപാതകപരമ്പരകള്‍ക്കു് സാക്ഷ്യം വഹിക്കേണ്ടി വരികയും നൂറുകണക്കിനു നിരപരാധികളും പാവപ്പെട്ടവരുമായ യുവാക്കളുടെ ചുടുചോര ഒഴുകുകയും ചെയ്ത ഈ കേരളത്തില്‍, പ്രതികളുടെ കാര്യത്തിലും സംഭവത്തിന്റെ പങ്കിലും അതുമായി ബന്ധപ്പെട്ട കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്നതിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതു് ഡിവൈഎഫ്ഐക്കാരാണു് എന്ന പരമസത്യം ഉന്നതനായ ആ കലാകാരനു് കണ്ടെത്താന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ അദ്ദേഹം അതു കണ്ടതായി നടിച്ചില്ല.

നാദാപുരത്തും അതോടു ബന്ധപ്പെട്ട പ്രാന്തപ്രദേശങ്ങളിലും നടന്ന തികച്ചും പൈശാചികവും നിന്ദ്യവും ക്രൂരവുമായ അക്രമപരമ്പരയുടെ ചുക്കാന്‍ പിടിക്കുകയും, മുസ്ലിംലീഗിനു് എതിരു് എന്ന വ്യാജേന നിരപരാധികളായ മുസ്ലിം സമുദായത്തെ വേട്ടയാടുകയും, യുവതികളെ മാനഭംഗപ്പെടുത്തുകയും, പരമമായ ഹജ്ജു് കര്‍മ്മം ചെയ്തവരെപ്പോലും കൊലക്കത്തിക്കിരയാക്കുകയും, കോടാനുകോടി രൂപയുടെ വസ്തുവകകളും കാര്‍ഷികവിളകളും നിര്‍ദ്ദാക്ഷിണ്യം ചുട്ടുകരിക്കുകയും ചെയ്ത സംഭവത്തിലും പ്രതിസ്ഥാനത്തു് ഒന്നാമതായി ഉള്ളതു് ഡിവൈഎഫ്ഐക്കരനും സിപിഐയെംകാരനുമല്ലേ, മമ്മുക്കാ?

നാദാപുരത്തു് പള്ളിയില്‍ കയറി വിശുദ്ധഗ്രന്ഥമായ ഖുറാന്‍ അശുദ്ധമാക്കിയതു് ആരായിരുന്നു മമ്മുക്കാ?

കേരളത്തിലെ സമാനതകളില്ലാത്ത ഒരു സംഭവമെന്നു് അന്നത്തെ മുഖ്യമന്ത്രി നിയമസഭയില്‍ മാറാടു് സംഭവത്തെ വിശേഷിപ്പിച്ചു. ഈ സംഭവം നടക്കുമ്പോള്‍ ഡിവൈഎഫ്ഐക്കാരാ നീ എവിടെയായിരുന്നു? ഈ സംഭവത്തിലും ഇരുപതിലേറെ പ്രതികളെ സമ്മാനിച്ചു എന്നതിലുപരി നിങ്ങളുടെ പങ്കു് എന്തായിരുന്നു? പ്രത്യക്ഷത്തിലല്ലെങ്കിലും പരോക്ഷമായ വര്‍ഗ്ഗീയകലാപം തന്നെയല്ലേ മാറാടു് നടന്നതു്? ഉദാഹരണങ്ങളുടെ പട്ടിക ഇനിയും അനവധിയാണു്.

ഇന്ദിരാഗാന്ധിയുടെ വധത്തോടനുബന്ധിച്ചു് ദില്ലിയില്‍, ഗാന്ധിജിയുടെ ഖദറണിഞ്ഞ ഗുണ്ടകളുടെ നേതൃത്വത്തില്‍ സിഖ് സമുദായത്തിനെതിരായി നടന്ന കലാപത്തില്‍ മൂവായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. അതു വര്‍ഗ്ഗീയകലാപമായിരുന്നില്ലേ ഡിവൈഎഫ്ഐക്കാരാ? ആ സംഭവത്തില്‍ നിങ്ങളുടെ പങ്കു് എന്തു്? നിങ്ങള്‍ ഉറങ്ങുകയായിരുന്നോ? മമ്മുട്ടി സെറ്റിലായിരുന്നോ? അതോ ഏതോ ഉദ്ഘാടനവേദിയിലോ?

ഏഷ്യയില്‍ റഷ്യയും ചൈനയും കഴിഞ്ഞാല്‍, കമ്മ്യൂണിസത്തിന്റെ തറവാടു് എന്നവകാശപ്പെടുന്ന പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ പോലീസിന്റെ പിറകില്‍ നിന്നു് പാവപ്പെട്ട കര്‍ഷകതൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്തതു് നിങ്ങളല്ലായിരുന്നോ സിപിഐഎംകാരാ?

ഗുജറാത്തിലെ കലാപത്തിന്റെ സിഡിയും അതിനെതിരെ നടത്തിയ സെമിനാറുകളും സിംബോസിയങ്ങളും നാടുനീളെ കൊട്ടിഘോഷിച്ച തൊഴിലാളി സംരക്ഷകരേ, നന്ദിഗ്രാമിന്റെ സിഡി ഇതുവരെ റെഡിയായില്ലേ? നന്ദിഗ്രാം സിഡി ഉദ്ഘാടനത്തിനു് മമ്മുട്ടിയെ തന്നെ വിളിക്കണേ.

ഇന്ത്യാ വിഭജനത്തോടനുബന്ധിച്ചും അതിനു ശേഷവും, ഡിവൈഎഫ്ഐയുടെ പിറവിയ്ക്കു മുമ്പും പിമ്പും, ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ പല സ്ഥലങ്ങളിലും നിരവധി വര്‍ഗ്ഗീയ കലാപങ്ങളുണ്ടാവുകയും ആയിരത്തിലേറെ പേര്‍ വധിയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ടു് എന്നു് ചരിത്രം പറയുന്നു. ഓരോ കലാപത്തിനും വ്യത്യസ്തമായ കാരണങ്ങളുമുണ്ടായിരുന്നു. അവിടെയെല്ലാം ഡിവൈഎഫ്ഐക്കാരനും സിപിഐയെംകാരനുമില്ലായിരുന്നോ? അല്ലെങ്കില്‍ അവര്‍ക്കു് എന്തു ചെയ്യാന്‍ കഴിഞ്ഞു? എന്തു ചെയ്തു? തുടങ്ങിയ വിശേഷങ്ങള്‍ മമ്മുട്ടിക്കറിയുമെങ്കില്‍ അടുത്ത ഒരു ഉദ്ഘാടനത്തിലെങ്കിലും ഞങ്ങള്‍ അതു പ്രതീക്ഷിക്കുന്നു.

28 comments:

ഹരി said...

ഭരതു്-മമ്മുട്ടി പത്രം വായിയ്ക്കാറില്ലേ? ഡി.വൈ.എഫ്.ഐ.യെക്കുറിച്ചുള്ള മമ്മുട്ടിയുടെ അബദ്ധധാരണകള്‍ തിരുത്തേണ്ടിയിരിക്കുന്നു.

Anonymous said...

ഹരി ഏതോ ഒരു പത്രം മാത്രമേ വായിക്കാറുള്ളു എന്നു മനസ്സിലായി :)

ഹരി said...

ആനുകാലിക സംഭവവികാസങ്ങളെപ്പറ്റി വിശദമായി പ്രതികരിക്കുമ്പോള്‍ ഒറ്റവാക്കില്‍ മറുപടി എഴുതിയും ഒഴിവുകഴിവുകള്‍ പറഞ്ഞും വിമര്‍ശിക്കുന്ന തുളസിക്കു നന്ദി, നമസ്കാരം.

Anonymous said...

ഹരി,

ആനുകാലിക സംഭവങ്ങളെപ്പറ്റി വിശദമായി എഴുതിയ ലേഖനത്തിനുള്ള എന്റെ വിശദമായ മറുപടി തന്നെയാണ് ഞാന്‍ എഴുതിയിരിക്കുന്നത്.ഇതിലും വിശദമായ ഒരു മറുപടി ഈ ലേഖനം അര്‍ഹിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല്ല സുഹൃത്തേ.

Pramod.KM said...

ഓ.ടൊ:കേരളത്തില്‍ എറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകം നടന്നിട്ടുള്ളത് കണ്ണൂരിലാണ്‍.അതും ആറ്.എസ്.എസ്-സി.പി.എം സംഘട്ടനങ്ങള്‍.70കളുടെ അവസാനം ആദ്യമായി കണ്ണൂരില്‍ നടന്ന സംഘട്ടനങ്ങള്‍ക്ക് കാരണം,തലശ്ശേരിയില്‍ ജുമാമസ്ജിദ് പൊളിക്കുമെന്ന് ജനസംഘം പറഞ്ഞപ്പോള്‍ പള്ളീക്ക് സി.പി.എമ്മുകാറ് കാവല്‍ നിന്നതായിരുന്നു.!
ഗുജറാത്തിലും കേരളത്തിലും ഏകദേശം ഒരെ സമയത്താണ്‍ ശാഖകള്‍ ആരംഭിച്ചത്.ഇപ്പോള്‍ കേരളത്തില്‍ ഗുജറാത്തിനെക്കാള്‍ കൂടുതല്‍ ആറ്.എസ്.എസ് ശാഖകളുണ്ട്.കേരളത്തില്‍ കാര്യമായി വറ്ഗീയ ലഹളകള്‍ നടക്കാത്തതിന്‍ ഒരു കാരണം ഡി.വൈ.എഫ്.ഐയുടെ ചെറുത്തുനില്പാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അത്തിക്കുര്‍ശി said...

ഹരീ,

മമ്മുട്ടീത്രയല്ലേ പറഞ്ഞുള്ളൂ: http://www.madhyamamonline.com/fullstory.asp?nid=37945&id=1ശരിയല്ലേ? ഇതിലെന്താ കുഴപ്പം?

അരവിന്ദ് :: aravind said...

കാശ്മീരില്‍ ഡി വൈഎഫ് ഐ ഉണ്ടായിരുന്നെങ്കില്‍ തിവ്രവാദമുണ്ടാകുമായിരുന്നില്ല. - മമ്മൂട്ടി.

പിന്നല്ല!
കൂടാതെ,ഇറാക്കില്‍ ഡി വൈ എഫ് ഐ ഉണ്ടായിരുന്നെങ്കില്‍ അമേരിക്കയെ ഓടിച്ചിട്ട് അടിച്ചേനെ.
പാ‍ലസ്തീനില്‍ ഡി വൈ എഫ് ഐ ഇല്ലാത്തതാണ് ഇസ്രായേല്‍ ഇങ്ങനെ അവരുടെ മെക്കിട്ടു കേറാന്‍‍ കാരണം.
യു എന്നിന്റെ കം പ്ലീറ്റ് പ്രവര്‍ത്തനം ഡി വൈ എഫ് ഐക്ക് ഔട്ട് സോഴ്സ് ചെയ്താല്‍ ലോകം സ്വര്‍ഗ്ഗീയ സുന്ദരം ആയേനെ.
അടുത്ത അമേരിക്കന്‍ തെരെഞ്ഞെടുപ്പില്‍ ഡി വൈ എഫ് ഐ സ്ഥാനാര്‍ത്ഥി മത്സരിക്കണം.യുവജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിക്കും.

മമ്മൂട്ടിക്കൊക്കെ ഇത്ര ഇമ്പോര്‍ട്ടന്‍സ് വേണോ? ജീവിച്ച് പൊയ്കോട്ടേന്ന്.


(എസ്.എഫ് ഐക്കാരുടെ വിദ്യാര്‍ത്ഥി പോരാട്ടങ്ങള്‍ നന്ദിയോടെ സ്മരിച്ചു കൊണ്ട്.)

Pramod.KM said...

"(എസ്.എഫ് ഐക്കാരുടെ വിദ്യാര്‍ത്ഥി പോരാട്ടങ്ങള്‍ നന്ദിയോടെ സ്മരിച്ചു കൊണ്ട്.)"
അരവിന്ദേട്ടന്‍ ഒരു പഴയ എസ്.എഫ്.ഐ.പ്രവറ്ത്തകന്‍ എന്ന നിലയില്‍ എന്റെ നന്ദി.;)

അനിയന്‍കുട്ടി | aniyankutti said...

കണ്ണൂരിലെ കാര്യം പ്രമോദ് പറഞ്ഞതാണ്‌ ശരി. dyfi നടത്തിയതും നടത്തുന്നതുമായതു പോലെയുള്ള ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എത്ര യുവജന സംഘടനകള്‍ ഇന്ന് ഇന്‍ഡ്യയിലുണ്ടെന്നു കൂടി ഹരി ഓര്‍ക്കുന്നതു നന്ന്. മമ്മൂട്ടി പറഞ്ഞതില്‍ അതിശയോക്തിയൊന്നുമില്ല ഹരേ. കേരളത്തിന്റെ സാംസ്കാരികവികാസത്തില്‍ dyfi-യുടെ പങ്കിനെ അങ്ങനെ ചുമ്മാ തള്ളല്ലേ.

പ്രമോദേ, ഞാനൊരു ഐ ടിക്കാരനായതു കൊണ്ടു പറയാം. ഈ മേഖലയില്‍ സമൂഹത്തെക്കുറിച്ച് പൊതുവെ വലിയ ധാരണയൊന്നുമില്ലാത്തവര്‍ക്ക് cpm` എന്നോ dyfi എന്നോ sfi എന്നോ കേക്കുമ്പോ ഒരു പുച്ഛം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ നാടറിഞ്ഞു വളര്‍ന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും അതിനോടുള്ള മമതയും ഞാന്‍ കണ്ടിട്ടുണ്ട്. ലാല്‍സലാം.

Siju | സിജു said...

മാധ്യമം ലിങ്കില്‍ പറഞ്ഞിരിക്കുന്നതു പോലാണെങ്കില്‍ അങ്ങേര്‍ പറഞ്ഞതില്‍ അത്ര തെറ്റെന്തെങ്കിലുമുള്ളതായി എനിക്ക് തോന്നിയില്ല. ഡിവൈഎഫൈ പോലുള്ള ഒരു സംഘടന എങ്ങിനെയായിരിക്കണം എന്നാണ് മമ്മൂട്ടി പറഞ്ഞത്. അതു ശരി തന്നെയല്ലേ..

vilakudy said...

Mammooty is definitely a great actor, though he is not the best. I always believed that Mohanlal is a far superior actor and probably the best in India.(Many directors like Mani Ratnam, Ram Gopal Varma, and our own Priyadarashan have expressed similar comments in different language.) You may ask why I am pointlessly comparing their acting credentials. That is to convey that I am a Mohanlal fan. But I admit that my love and respect for Mammooty has gone up in the last three years. The way he encouraged a young creed of directors, technicians and actors in Malayalam film industry is amazing. The way he transformed a loss-making Kairali channel into a profit-making one is another feather in his cap. And when the Smart City project was in a limbo, Mammooty stepped in and did a major role in clearing the project. Mammooty flew to Dubai on VS’ instance. Here Mammooty as an actor has taken up more responsibilities to his state as a prominent citizen. And coming to the point, what he said about DYFI was 100 percent correct. The absence of a progressive unit like DYFI is telling in many parts of the country. All what Mammooty said was an outfit like DYFI could have made a big difference in Gujarat or even in Kashmir. It definitely could have made a big difference. The absence of progressive units will help consolidation of fundamental outfits like SIMI, Bajrang Dal and VHP. That is what Mammooty is talking about. Slowly, Mammooty is being accepted everywhere. Even in industry, his popularity is soaring like never before. He even pulled out of the multi-crore Coke deal when VS requested him to do so. That was a big gesture by Mammooty in the wake of Plachimada protests. It needs courage to say NO to such a lucrative offer. That is Mammooty. A true artiste has a much greater role to play in society than just acting and running around the trees. Mammooty is doing JUST that while inaugurating an all-India DFFI meet. I wish Mohanlal did something like that instead of posing for a liquor advertisement. I SALUTE Mammukka for everything he does for Kerala, though Lalettan remains my favourite actor EVER.

കുട്ടന്‍സ്‌ | S.i.j.i.t.h said...

ചത്ത നായ്ക്കളെ ആരും കല്ലെറിയാറില്ല..
കല്ലേറുകളും,വിമര്‍ശ്ശനങ്ങളും കിട്ടുന്നെങ്കില്‍ അതു തന്നെയാണു ഡിഫിയുടേയും ഇടതുപക്ഷത്തിന്റേയും പ്രസക്തി..( അതില്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്നതു പോലെ ഗ്രൂപ്പിസം കലരാതിരിക്കട്ടെ)..
ഭരത് മമ്മൂട്ടി ഒരു പക്ഷെ മനോരമ മാത്രമാവില്ല വായിക്കുന്നത്
ഹരി പറഞ്ഞതിനോട് ഒരു വിയോജിപ്പ് :
“നാദാപുരത്തും അതോടു ബന്ധപ്പെട്ട പ്രാന്തപ്രദേശങ്ങളിലും നടന്ന തികച്ചും പൈശാചികവും നിന്ദ്യവും ക്രൂരവുമായ അക്രമപരമ്പരയുടെ ചുക്കാന്‍ പിടിക്കുകയും, മുസ്ലിംലീഗിനു് എതിരു് എന്ന വ്യാജേന നിരപരാധികളായ മുസ്ലിം സമുദായത്തെ വേട്ടയാടുകയും, യുവതികളെ മാനഭംഗപ്പെടുത്തുകയും, പരമമായ ഹജ്ജു് കര്‍മ്മം ചെയ്തവരെപ്പോലും കൊലക്കത്തിക്കിരയാക്കുകയും, കോടാനുകോടി രൂപയുടെ വസ്തുവകകളും കാര്‍ഷികവിളകളും നിര്‍ദ്ദാക്ഷിണ്യം ചുട്ടുകരിക്കുകയും ചെയ്ത സംഭവത്തിലും പ്രതിസ്ഥാനത്തു് ഒന്നാമതായി ഉള്ളതു് ഡിവൈഎഫ്ഐക്കരനും സിപിഐയെംകാരനുമല്ലേ, മമ്മുക്കാ?
” --- ഒരു കെട്ടിചമച്ച മാനഭംഗകേസ് നഷ്ടപ്പെടുത്തിയ ജീവന്റെ/ജീവനുകളുടെ വില നാദാപുരം കാരെങ്കിലും മറന്നുകാണില്ല..

Inji Pennu said...

ഹരീ,
മമ്മൂട്ടി പറഞ്ഞത് ശ്രദ്ധിക്കൂ..
'ഡിവൈഎഫ്ഐയുടെ സാന്നിദ്ധ്യമുണ്ടായിരുന്നെങ്കില്‍ ഗുജറാത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാവുമായിരുന്നില്ല'

ഡി.വൈ.എഫ്.ഐ നാട്ടില്‍ കാണിക്കുന്നതൊക്കെ വര്‍ഗ്ഗീയ കലാപങ്ങളല്ലല്ലൊ, രാഷ്ട്രീയ കലാപങ്ങളല്ലേ?:)
അപ്പൊ അതാണ് ആശാന്‍ പറഞ്ഞത്....

Satheesh said...

ആനുകാലിക സംഭവവികാസങ്ങളെപ്പറ്റി വിശദമായി പ്രതികരിക്കുമ്പോള്‍... ഇതിലെവിടെയാ ആനുകാലിക സംഭവങ്ങളെ വിശദമായി പ്രതിപാദിക്കുന്നത് സുഹൃത്തേ?
താങ്കളുടെ രാഷ്ട്രീയ ചായ്‌വിന്‍ നിരക്കാത്ത എന്തോ ഒന്ന് മമ്മൂട്ടി പറഞ്ഞു, അതിനെ എതിര്‍ക്കാന്‍ നിങ്ങള്‍ വായില്‍ത്തോന്നിയതെല്ലാം പറയുന്നു എന്നതില്‍ കവിഞ്ഞ് കൂടുതലൊന്നും ഇതിലില്ല.
താങ്കളുടെ പല വാദങ്ങളിലും പുതുമയുണ്ട് പക്ഷേ സത്യമുണ്ടോ എന്ന് സംശയം! :‌)

rahul said...

തര്‍ക്കങ്ങളിലേക്കില്ല.. ഒരു ഡി വൈ എഫ് ഐ അനുഭാവിയല്ല, മമ്മൂട്ടി ഫാനുമല്ല,
എന്നാലും ഈ ഒരു കാര്യത്തിനെ മമ്മൂട്ടിയുടെ വിടുവായത്തരം മാത്രം ആയി കാണേണ്ട ആവശ്യമില്ല എന്നാണു എന്റെ തോന്നല്‍. ഒരു പ്രസ്ഥാനം എന്ന നിലക്കു തങ്ങളുടെ ദര്‍ശനങ്ങളില്‍ നിന്നും ഒത്തിരി വ്യതിചലിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും , ഡി വൈ എഫ് ഐക്കു കേരള ചരിത്രത്തിലും സമകാലിക സമൂഹത്തിലും ഉള്ള പ്രസക്തിക്കു നേരെ നമുക്കു കണ്ണടക്കാന്‍ പറ്റില്ല. ഈ പ്രസ്താവന പ്രത്യക്ഷത്തില്‍ മമ്മൂട്ടിയുടെ പേരെടുക്കാനുള്ള പ്രകടനഭാഗമെന്നു തോന്നാമെങ്കിലും ഒരു വിധ്യാര്‍ഥി സംഘടന എന്ന നിലയില്‍ ഇവരുടെ മുന്‍കാല പ്രവര്‍ത്തനം ഇതിലുള്ള ഗൌരവം വ്യക്തമാക്കും . തെറ്റുകള്‍ ഇല്ലെന്നല്ല, താരതമ്യേന ഏതൊരു വിധ്യാര്ഥി സംഘടനയെക്കാളും സമൂഹമധ്യത്തില്‍ (കേരളത്തില്‍) പ്രവര്‍ത്തന ചരിത്രവും  ഐക്യവും ഇവര്‍ക്കുണ്ടെന്നാണു ഇത്രയും കാലത്തെ രാഷ്ട്രീയ രംഗത്തെ ക്കുറിച്ചു, ഒരു സാധാരണക്കാരന്‍ എന്ന നിലക്കുള്ള നിരീക്ഷണം വെച്ചെനിക്കു തോന്നുന്നത്‌. അതു തന്നെയായിരിക്കാം മമ്മൂട്ടിയെപ്പോലൊരാളെയും ഇത്തരമൊരു പ്രസ്താവനക്കു പ്രേരിപ്പിച്ചത്‌. ഒന്നും ചെയ്യാതിരുന്നുള്ള പ്രസംഗത്തെക്കാളേറെ, സാധാരണക്കാരന്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ എന്നും സ്വാഗതം ചെയ്തിട്ടേയുള്ളൂ.. അതിനു പ്രോല്‍സാഹകമവുന്ന തരത്തില്‍ ഒരു പൌരന്‍ എന്ന നിലയില്‍ മമ്മൂട്ടി നടത്തിയ പ്രസ്താവനയെ ഒരു ജല്‍പനമായി കാണേന്ടതുണ്ടൊ?

പ്രസ്താവനകളെ വിമര്‍ശിക്കുന്നതു അതിലെ ഉദ്ദേശ്യശുദ്ദി മുഴുവനുമറിഞ്ഞ്‌ വ്യക്തമായ ഒരു നിഗമന്ത്തിലാണെങ്കില്‍ കുറച്ചു കൂടെ നന്നായിരിക്കും എന്നാണു എന്റെ എളിയ അഭിപ്രായം .

സൂര്യോദയം said...

ജാതിമത സംഘടനകള്‍ സമൂഹത്തില്‍ വിപുലമാകാതിരിയ്ക്കുന്നതില്‍ മതേതര യുവജനസംഘടനകള്‍ വലിയ പങ്ക്‌ വഹിയ്ക്കുന്നു എന്നത്‌ സത്യമാണ്‌. മമ്മൂട്ടി പറഞ്ഞതിന്റെ കാമ്പ്‌ അത്‌ തന്നെയാണ്‌. അങ്ങേര്‍ അത്ര വിവരമില്ലാത്ത മനുഷ്യനൊന്നുമല്ല... എന്ന് വച്ച്‌ അങ്ങേര്‍ പറഞ്ഞത്‌ അതേ പടി അംഗീകരിച്ചോളണമെന്നുമില്ല... ആഗോളീകരണത്തെ അതില്‍ പങ്കാളിയായി നേരിടണം എന്നും അദ്ദേഹം പറഞ്ഞു.

പിന്നെ, dyfi, sfi എന്നീ സംഘടനകളുടെ പഴയകാല പല ഉജ്ജ്വല സമരങ്ങളുടേയും ത്യാഗങ്ങളുടേയും ഗുണഫലങ്ങള്‍ അനുഭവിയ്ക്കാത്ത സുഹൃത്തുക്കള്‍ കുറവായിരിയ്ക്കും എന്നാണ്‌ തോന്നുന്നത്‌. ഗുണപരമായ വിമര്‍ശനങ്ങള്‍ ഏതൊരു സംഘടനയ്ക്കും നല്ലത്‌ തന്നെ.

Vanaja said...

വിളകുടി പറഞ്ഞതു തന്നെയാണ്‌ എനിക്കും തോന്നുന്നത്‌. വെറും publicity ക്കു വേണ്ടി എന്തെകിലും ചെയ്യുന്ന ആളാണ്‌ മമ്മൂട്ടി എന്നു തോന്നുന്നില്ല.
പിന്നെ, പത്രങ്ങളില്‍ വരുന്നതെല്ലാം അപ്പാടെ വിശ്വസിക്കാനും പറ്റില്ലല്ലോ. സത്യസന്ധമായി പത്രപ്രവര്‍ത്തനം നടത്തുന്ന എത്ര പത്രങ്ങളുണ്ടിവിടെ?

സാരംഗി said...

ഹരീ..മമ്മുക്ക പറഞ്ഞതില്‍ യാതൊരു തെറ്റുമുണ്ടെന്ന് എനിയ്ക്ക്‌ തോന്നുന്നില്ല. കെട്ടുറപ്പുള്ള ഒരു യുവജന പ്രസ്ഥാനത്തിനു സമൂഹത്തിനു വേണ്ടി എന്തെല്ലാം നല്‍കാന്‍ കഴിയും അല്ലെങ്കില്‍ കഴിയണം എന്നേ അദ്ദേഹം ഉദ്ദേശിച്ചു കാണുകയുള്ളു..

പിന്നെ, രാഷ്ട്രീയ കൊലപാതകങ്ങളില്‍ എത്രയോ ഡി വൈ എഫ്‌ ഐ ക്കാരും ഇരകളായിട്ടുണ്ട്‌. അത്‌ ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ലല്ലോ..പറഞ്ഞു മടുത്ത കാര്യങ്ങളല്ലെ.. ചെറിയ ചെറിയ പാളിച്ചകള്‍ ഉണ്ടെങ്കില്‍ കൂടി, വര്‍ഗ്ഗീയ സംഘടനകളുടെ വളര്‍ച്ചയ്ക്ക്‌ തടയിടാന്‍ എന്നും ശക്തമായ യുവജനസംഘടനകള്‍ക്കേ കഴിയൂ എന്നതാണു സത്യം..

swaram said...

പ്രിയപ്പെട്ട ഹരി...
പുതിയ ലോകത്തിനൊപ്പം നമ്മള്‍ ചുവടു വച്ചു ശീലിക്കുമ്പോള്‍ സ്വന്തം വേരുകളോടുപോലും പുച്ഛം തോന്നിയേക്കാം. അതിനെ മറികടക്കുന്നവര്‍ക്ക് ഒരു പക്ഷെ പറയുന്ന കാര്യങ്ങള്‍ക്ക് മനുഷ്യഗന്ധം വേണമെന്ന തോന്നല്‍ ഉണ്ടാകും, അതുമല്ലെങ്കില്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും വിളമ്പി കയ്യടി നേടുന്നതിനിടയില്‍ ഇത്തിരി സത്യങ്ങളെങ്കിലും പറയാന്‍ തോന്നും.(അതാണല്ലൊ പൊതുവെ ഇന്നു നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന മാധ്യം ധര്‍മ്മം). ഹരിയുടെ എഴുത്തിന്റെ യാത്ര ഏതു ഗണത്തില്‍ പെടുത്താമെന്ന് മസ്തിഷ്കം ഒന്നിനു വേണ്ടിയും പണയം വച്ചിട്ടില്ലാത്തവര്‍ തീരുമാനിക്കട്ടെ.

ഇനി കാര്യത്തിലെക്ക് കടക്കാം..
മമ്മൂട്ടി ഒരു വ്യക്തിത്വമുള്ള കലാകാരനാണെന്ന് ഹരി അംഗീകരിച്ചു കണ്ടതില്‍ സന്തോഷം. ഹരിയുടെ ചിന്തയില്‍ “മമ്മൂട്ടി മമ്മൂട്ടിയുടെ പണിയെടുത്താല്‍ പോരെ” എന്നൊരു ധ്വനി വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ഒരു കലാകാരന് സമൂഹത്തില്‍ നിന്നും മാറി നടക്കാന്‍ കഴിയില്ല, അങ്ങിനെ ചെയ്യുമ്പോള്‍ അയാള്‍ വെറും ഒരു ബിംബം മാത്രമാവുന്നു എന്നതല്ലെ സത്യം.

കണ്ണൂരിലെയും നാദാപുരത്തെയും കാര്യങ്ങളേക്കുറിച്ച് ക്രൈം എന്ന “അശ്ലീല പ്രസിദ്ധീകരണത്തൊട്“ മത്സരിക്കുക എന്നല്ലാതെ, തുറന്ന മനസ്സോടെ കാര്യങ്ങള്‍ കാണാനുള്ള ക്ഷമ പോലും ഹരി കാണീച്ചില്ല എന്നതാണു സത്യം.സഖാക്കളോടുള്ള ഹരിയുടെ അയിത്തം അതുപോലെ നില്‍ക്കട്ടെ, പക്ഷെ മനോരമയടക്കം എല്ലാവരും കുംബസാരിച്ച, ലോകം മുഴുവന്‍ കണ്ണീരൊടെ പശ്ചാത്തപിച്ച “നാദാപുരം ബലാല്‍‌സംഗം”ഒരു പൊറാട്ടു നാടകമാണെന്ന് ഹരി ഇനിയും അറിഞ്ഞില്ലെന്നത് കാര്യ ഗൌരവം ഇല്ലാ എന്നാണൊ വിളിച്ചു പറയുന്നത്. കണ്ണൂരിനെ കുറിച്ചുള്ള പല “മഹാന്മാരുടെയും” ചാരിത്ര്യപ്രസംഗം” കണ്ണൂരിലെ ജനം ദയാദാക്ഷിണ്യമില്ലാതെ ചവറ്റൂകൊട്ടയിലെറീഞ്ഞിട്ട് കാലം കുറെയായി.കണ്ണൂരിലെ ചരിത്രപശ്ചാത്തലം വല്ലപ്പോഴും സമയം കിട്ടുമ്പോ ഒന്നറിയാന്‍ ശ്രമിക്കുക..ചോദിച്ചറിയേണ്ടത് ഗ്രാമങ്ങളിലെ പഴയ തലമുറയോട് തന്നെയാവണം ഹരീ...നിങ്ങള്‍ പറയുന്ന പൊടിപ്പും തൊങ്ങലും ഒന്നുമില്ലാതെ ഒരു കാലഘട്ടതിന്റെ ചരിത്രമായി ജീവിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്..അവരുടേ ജീവിതം അടുത്തറിയണം,ഒരു പ്രസ്ഥാനത്തെ കല്ലെറിയുന്നതിനു മുന്‍പെ ശരിയും തെറ്റും തിരിച്ചറിയാനുള്ള ആര്‍ജ്ജവം കാണിക്കണം

ഡി.വൈ.എഫ്.ഐ, ചെയ്ത ചില സമര്‍ങ്ങള്‍ തെറ്റായിരുന്നു എന്ന് സംഘടനാ ചര്‍ച്ചകളില്‍ തന്നെ ഒരുത്തിരിഞ്ഞ സ്വയം വിമര്‍ശനമായിരുന്നു. മമ്മൂട്ടി അതാവര്‍ത്തിച്ചു എന്നു മാത്രം.ഡി.വൈ.എഫ്.ഐ നടത്തിയ ചെറുത്തു നില്‍പ്പിന്റെ രാഷ്ടീയം തന്നേയാണ് കേരളത്തിന്റെ ശക്തിയും പ്രസക്തിയും എന്നു സമ്മതിക്കാന്‍ കാന്‍പൂരിലെ ആസ്ഥാ‍നത്തു നിന്നുള്ള മുദ്രപ്പത്രം ഒന്നും വേണ്ട ഹരി.എല്ലാം നേടി എന്നു തോന്നുമ്പോള്‍, അല്ലെങ്കില്‍ ഒന്നുമാവാന്‍ കഴിഞ്ഞില്ല എന്നു വരുമ്പോള്‍ സ്വന്തം ചരിത്രത്തേ പോലും മറന്ന് എല്ലാത്തിനോടും പുച്ചം തോന്നുന്നത് കാലത്തിന്റെ കൈതെറ്റാണെന്ന് ആശ്വസിക്കാം.

അരാഷ്ട്രീയമാണെന്റെ രാഷ്ട്രീയമെന്നു പറയാതെ, ഇന്നതാണെന്റെ രാഷ്ട്രീയം എന്നു ഉറക്കെ പറഞ്ഞു ശീലിക്കണം ഹരീ..കാരണം നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്.നമ്മളെപോലുള്ളവര്‍ അതില്‍ നിന്നും മുഖം തിരിക്കുകയുമരുത്. അത് ഈ രാജ്യത്തോടുചെയ്യുന്ന നീതികേട് കൂടിയാവും.

അഭിനന്ദിക്കാന്‍ മടിക്കുന്നില്ല. നല്ലൊരു പ്രതികരണമായിരുന്നു എന്തിരുന്നാലും

വിജി പിണറായി said...

ഹരീ... സുഹൃത്തേ,

“ആനുകാലിക സംഭവവികാസങ്ങളെപ്പറ്റി വിശദമായി പ്രതികരിക്കുക”യാണെന്ന് സ്വയം അഭിമാനിക്കുന്ന താങ്കളുടെ ലേഖനം രാഷ്ട്രീയ വിഷയങ്ങളില്‍ താങ്കളുടെ അറിവ് ‘ഹരിശ്രീ’യില്‍ ഒതുങ്ങിപ്പോയിരിക്കുന്നു എന്നു മാത്രമേ തെളിയിക്കുന്നുള്ളൂ എന്നു പറയേണ്ടി വന്നതില്‍ വിഷമമുണ്ട്. അത് തുളസി പറഞ്ഞതു പോലെ ‘ഏതോ ഒരു പത്രം മാത്രം വായിക്കുന്നതു’ കൊണ്ടല്ല, ആ ഏതോ പത്രത്തില്‍ത്തന്നെ താങ്കളുടെ രാഷ്ട്രീയ നിലപാടിന് അനുഗുണമായ ‘വാര്‍ത്ത’(?)കള്‍ മാത്രമേ വായിക്കാറുള്ളൂ എന്നതു കൊണ്ടാണെന്നാണ് തോന്നുന്നത്.

“...കേരളത്തില്‍ പ്രതികളുടെ കാര്യത്തിലും സംഭവത്തിന്റെ പങ്കിലും അതുമായി ബന്ധപ്പെട്ട കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്നതിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതു ഡിവൈഎഫ്ഐക്കാരാണു് എന്ന പരമസത്യം” താങ്കള്‍ക്ക് എവിടെ നിന്നാണ് കിട്ടിയത് എന്ന് എനിക്കറിഞ്ഞുകൂട. ‘കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലിലെ തടവുകാരില്‍ ഭൂരിപക്ഷവും സി പീ എം (രാഷ്ട്രീയ) തടവുകാരാണ്’ എന്ന ‘കണ്ടുപിടുത്തം’ നടത്തിയ മനോരമക്കാരന്റെ ഓഫീസില്‍ നിന്നാകാന്‍ വഴിയുണ്ട്!

നാദാപുരത്തെ കലാപസംഭവങ്ങളെപ്പറ്റി താങ്കള്‍ എഴുതിയതു വായിച്ചപ്പോള്‍ താങ്കളുടെ ബ്ലോഗിന് കൂടുതല്‍ ഉചിതമായ തലക്കെട്ട് ‘പത്രം വായിക്കാത്ത ഹരിയുടെ രാഷ്ട്രീയ ഹരിശ്രീ’ എന്നാണെന്ന് തോന്നിപ്പോയി. നാദാപുരം തെരുവന്‍‌പറമ്പില്‍ സി പി എം പ്രവര്‍ത്തകര്‍ മുസ്ലീം യുവതിയെ ബലാത്സംഗം ചെയ്തു എന്ന് പൈങ്കിളിനോവല്‍ ശൈലിയില്‍ ‘കഥ’ ചമച്ചത് ആരായിരുന്നു എന്നും ‘മനോരമ’യും സഹമഞ്ഞപ്പത്രങ്ങളും അതിന് നല്‍‌കിയ ലക്ഷങ്ങളുടെ പ്രചാരവും മാത്രമാണോ ‘പത്രം വായിക്കാത്ത മമ്മൂട്ടി’ അറിയാതിരുന്നതും ‘പത്രം വായിക്കുന്ന’ ഹരി അറിഞ്ഞതും? വെറും രാഷ്ട്രീയ ലാഭത്തിനു വേണ്ടി മുസ്ലിം സഹോദരിമാരുടെ ചാരിത്ര്യത്തിന് പുല്ലുവില പോലും കല്പിക്കാതെ ‘അശ്ലീല നാടകം’ നടത്തി, നിരപരാധിയായ ഒരു യുവാവിനെ ‘ബലാത്സംഗ നായക’നാക്കി മുദ്രകുത്തി കേസില്‍ പ്രതിയാക്കുകയും പിന്നീട് സ്വയം ശിക്ഷ വിധിച്ച് കൊലക്കത്തിക്കിരയാക്കുകയും ചെയ്തതിന് പിന്നിലെ അണിയറക്കഥകള്‍ പുറത്തു വന്നതും ആ സത്യങ്ങളെ അത്രയും നാള്‍ ‘ഡി വൈ എഫ് ഐകാരന്റെ ബലാത്സംഗക്കഥ’ ‘ആഘോഷിച്ച’ അതേ പത്രങ്ങള്‍ തമസ്കരിക്കാന്‍ പെട്ട പാടും ‘പത്രം വായിക്കുന്ന’ ഹരി അറിഞ്ഞുകാണില്ലായിരിക്കും, അല്ലേ? ‘പത്രം വായിക്കാത്ത’ മമ്മൂട്ടിയും നാദാപുരത്തും കണ്ണൂരിലുമൊക്കെയുള്ള സാധാരണ ജനങ്ങളും അതൊക്കെ എന്നേ അറിഞ്ഞതാണ്. നാദാപുരം - മാറാട് കലാപങ്ങളില്‍ “പ്രതി സ്ഥാനത്ത് ഉള്ളത് ഡി വൈ എഫ് ഐകാരനും സി പി എം‌കാരനുമല്ലേ’ എന്നു ചോദിക്കുന്നവര്‍, ആ ‘പ്രതി’കളില്‍ ഒരു വലിയ പങ്കും സ്വപ്നത്തില്‍ പോലും ആലോചിച്ചിട്ടില്ലാത്ത സംഭവത്തില്‍ പ്രതിയാകുകയും ജീവന്‍ തന്നെ വെടിയേണ്ടി വരികയും ചെയ്ത ബിനുവിനെ പോലെയുള്ളവരാണ് എന്ന സത്യം അറിയാതെ പോകുന്നത് ‘ഉറങ്ങുക’യായിരുന്നതു കൊണ്ടാണോ?

മാറാട് കലാപം “കേരളത്തിലെ സമാനതകളില്ലാത്ത ഒരു സംഭവമെന്നു്” മുഖ്യമന്ത്രിക്കു പറയേണ്ടിവന്നത്, അതിന് കാരണക്കാരായവരെ സംരക്ഷിക്കാന്‍ രാഷ്ട്രീയ കാരണങ്ങളാല്‍ നിര്‍‌ബന്ധിതനായതിലുള്ള കുറ്റബോധം കൊണ്ടായിരുന്നു എന്നു കരുതാമോ? സംസ്ഥാന മുഖ്യമന്ത്രിക്ക് സ്വന്തം കസേരയുടെ നിലനില്പിനു വേണ്ടി കലാപകാരികള്‍ക്കു നേരിട്ടല്ലെങ്കിലും കൂട്ടുനില്‍ക്കേണ്ടിവന്നപ്പോള്‍ ഒരു ഡസനോളം ജീവനുകള്‍ പിടഞ്ഞുതീര്‍ന്നതിന് ഡി വൈ എഫ് ഐകാരനും സി പി എംകാരനും എന്തു പിഴച്ചു?

ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തില്‍ ഡി വൈ എഫ് ഐ-യുടെ പങ്ക് എന്തെന്ന് താങ്കളുടെ ചോദ്യം എന്തു സ്ഥാപിക്കാന്‍ ആണ് ശ്രമിക്കുന്നത്? അതിലും ‘പ്രതി സ്ഥാനത്ത്’ ഡി വൈ എഫ് ഐകാരനും സി പി എം-കാരനും ആണെന്നോ? അതോ ഭരണം നയിക്കുന്നവര്‍ തന്നെ കലാപം നയിക്കുന്ന (അതെ, ഗുജറാത്ത് മോഡല്‍’ തന്നെ), രാജ്യത്തിന്റെ ഭരണത്തലവനായ പ്രസിഡന്റിനു പോലും സ്വന്തം ജീവന്റെ സുരക്ഷിതത്വം ഉറപ്പില്ലായിരുന്ന ആ സാഹചര്യത്തില്‍ പോലീസും സൈന്യവും ചെയ്യേണ്ടിയിരുന്ന ജോലി ഡി വൈ എഫ് ഐ ഏറ്റെടുക്കണമായിരുന്നു എന്നോ?

നന്ദിഗ്രാമിലെ സംഭവങ്ങളെക്കുറിച്ച് താങ്കളുടെ പ്രതികരണം താങ്കളുടെ ‘ആനുകാലിക വിജ്ഞാനം’ എത്രത്തോളം ഏകപക്ഷീയവും രാഷ്ടീയ തിമിരബാധിതവുമാണെന്ന് വ്യക്തമാക്കുന്നു. നന്ദിഗ്രാമില്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു തീരുമാനവൌം എടുത്തിട്ടില്ല എന്നും ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ വിവാദവിഷയമായ ‘കെമിക്കല്‍ ഹബ്’ സ്ഥാപിക്കുകയില്ലെന്നും മുഖ്യമന്ത്രി രണ്ടു മാസം മുന്‍പു തന്നെ (ഫെബ്രുവരിയില്‍) പ്രഖ്യാപിച്ചിരുന്നതും SEZs-നെസ്സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്തുന്നതു വരെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സി പി എം പൊളിറ്റ്ബ്യൂറൊ ഫെബ്രുവരി 11-നു തീരുമാനിച്ചതും ‘ആനുകാലിക’ സംഭവങ്ങളല്ല എന്നാണോ താ‍ാങ്കള്‍ പറയുന്നത്? അതോ താങ്കള്‍ അതൊന്നും അറിഞ്ഞില്ല എന്നോ? ഭൂമി ഏറ്റെടുക്കാന്‍ യാതൊരു തീരുമാനവും ഇല്ല എന്ന് മാസങ്ങള്‍ക്കു മുന്‍പേ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും നന്ദിഗ്രാമിനെ രണ്ടുമാസത്തിലേറെ ഒറ്റപ്പെടുത്തുകയും ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുകയും ചെയ്ത തൃണമൂല്‍ കോണ്‍‌ഗ്രസ് - നക്സലൈറ്റ് കൂട്ടുകെട്ടിന്റെ കുടിലബുദ്ധിയെ താങ്കള്‍ കണ്ടില്ലെന്നു നടിക്കുന്നത് പ്രചാരവേലയ്ക്ക് ‘സിഡി’ തയ്യാറാക്കുന്നതിന്റെ തിരക്കിലായതു കൊണ്ടായിരുന്നോ? സിപി‌എം പ്രവര്‍ത്തകരും അനുഭാവികളുമായ രണ്ടായിരത്തി അഞ്ഞൂറോളം കുടുംബങ്ങള്‍ സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി കഴിയേണ്ടിവരുന്നത് താങ്കള്‍ വായിക്കുന്ന പത്രം റിപ്പോര്‍ട്ട് ചെയ്തുകാണില്ല, അല്ലേ? നാദാപുരത്തെ ഇല്ലാത്ത “ബലാത്സംഗക്കഥ” ഡി വൈ എഫ് ഐ-യെയും സി പി എമ്മിനെയും അടിക്കാനുള്ള വടിയായി ആഘോഷിച്ചവര്‍ നന്ദിഗ്രാമില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സുനിത മണ്ഡലിനെപ്പറ്റി കേട്ടിട്ടേയില്ലെന്നു നടിക്കുന്നതു കാണുമ്പോള്‍ ‘ആനുകാലിക സംഭവങ്ങളെപ്പറ്റി വിശദമായി പ്രതികരിക്കുന്ന’ത് കണ്ണും കാതും അടച്ചുപിടിച്ചല്ലേ എന്നു തോന്നിപ്പോകുന്നു!

“ഇന്ത്യാ വിഭജനത്തോടനുബന്ധിച്ചും അതിനു ശേഷവും, ഡിവൈഎഫ്ഐയുടെ പിറവിയ്ക്കു മുമ്പും പിമ്പും, ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ പല സ്ഥലങ്ങളിലും നിരവധി വര്‍ഗ്ഗീയ കലാപങ്ങളുണ്ടാവുകയും ആയിരത്തിലേറെ പേര്‍ വധിയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ടു്” എന്നു മാത്രമല്ലല്ലോ ഹരീ ചരിത്രം പറയുന്നത്? അനവധി - ഒരു പക്ഷേ ഉണ്ടായിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ -കലാപങ്ങള്‍ തടയപ്പെട്ടിട്ടുണ്ടെന്നും അതേ ചരിത്രത്തിന്റെ ഏടുകള്‍ മറിച്ചാല്‍ കാണാം. വര്‍ഗീയ കലാ‍പങ്ങള്‍ തടയുന്നതില്‍ മുന്‍‌നിരയില്‍ നില്‍ക്കുന്നത് ഡി വൈ എഫ് ഐ-ടെയും സി പി എമ്മിന്റെയും ശക്തമായ സാന്നിദ്ധ്യമുള്ള ബംഗാളും കേരളവും ആണെന്നും ചരിത്രം പറഞ്ഞു തരും. മുസ്ലിം വിഭാഗങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള തലശ്ശേരിയില്‍ സി പി എമ്മിനു ശക്തമായ അടിത്തറ പണിയുന്നതില്‍ 1980-കളില്‍ നടന്ന തലശ്ശേരി കലാപത്തില്‍ മുസ്ലിം കുടുംബങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സംരക്ഷണം നല്‍‌കിയ സി പി എം-കാരുടെ പ്രവര്‍ത്തനങ്ങള്‍ വഹിച്ച പങ്ക് എന്തെന്ന് ചരിത്രം അറിയാവുന്ന തലശ്ശേരിക്കാര്‍ പറഞ്ഞുതരും.

തലശ്ശേരിയുടെ കാര്യം പറഞ്ഞത് ഒരു ഉദാഹരണം മാത്രം. ചരിത്രത്തില്‍ സമാനമായ സംഭവങ്ങള്‍ ഒട്ടേറെയുണ്ട്. ‘പത്രം വായിക്കാത്ത’ മമ്മൂട്ടിക്കും ലക്ഷക്കണക്കിനു പൊതുജനത്തിനും അതൊക്കെ അറിയാം. നാട്ടില്‍ കലാപങ്ങള്‍ തടയുന്നതിന് ഡി വൈ എഫ് ഐ-ക്കും സി പി എമ്മിനും എന്തു ചെയ്യാന്‍ കഴിഞ്ഞു എന്ന് പത്രം വായിക്കുകയും ആനുകാലിക സംഭവങ്ങളെക്കുറിച്ച് വിശദമായി പ്രതികരിക്കുകയും ചെയ്യുന്ന ഹരിക്ക് അറിയാതെ പോയത് സി പി എം വിരുദ്ധ തിമിരം ബാധിച്ചതു കൊണ്ടോ അതോ വാര്‍ത്തകളെ സ്വന്തം രാഷ്ട്രീയ താല്പര്യങ്ങള്‍ക്കനുസരിച്ച് ‘ഫില്‍‌റ്റര്‍’ ചെയ്യുന്ന ‘സ്പെഷ്യല്‍ കണ്ണട’ വെച്ച് പത്രം വായിക്കുന്നതുകൊണ്ടോ എന്നേ സംശയമുള്ളൂ. അടുത്ത ലേഖനത്തില്‍ അതു കൂടി ഒന്നു വ്യക്തമാക്കിയാല്‍ നന്നായിരിക്കും.

manoj said...

പ്രിയ ഹരി,
ഒന്നും പറയാനില്ല. ഇത്ര മാത്രം രാഷ്രീയ ജീര്‍ണ്ണത ബാധിക്കരുത്....

വിചാരം said...

പ്രിയ ബൂലോകരെ ഈ തവണ ഹരിയോട് ക്ഷമിക്കൂ, ഇനി ഇദ്ദേഹം ഇങ്ങനെയുള്ള വങ്കത്തരം വിളമ്പില്ല എന്‍റെ ഹരി ജന്മഭൂമി മാത്രം വായിച്ചാല്‍ തലയില്‍ ഓളമുണ്ടാവില്ല പരന്ന വായനക്കാരനാവൂ നിഷ്പക്ഷമായി ചിന്തിക്കൂ കാളപെറ്റു എന്നുകേട്ട പാടെ കയറെടുത്ത് ഓടാതെ ബിജി പീണറായി തന്നെ ആവശ്യം പോലെ കൊടുത്തിട്ടുണ്ട് ഇനി വിചാരമയിട്ടെന്തിനാ എങ്കിലും രണ്ട് വരി
എന്‍റെ ഹരി മമ്മുട്ടി പറഞ്ഞതെന്ത് കൂടി അറിഞ്ഞിട്ട് പോരായിരുന്നുവോ ഈ പോസ്റ്റ് അദ്ദേഹം പറഞ്ഞത് “ ഗുജറാത്തില്‍ വര്‍ഗ്ഗീയപരമായി ചിന്തിക്കുന്ന യുവാക്കളില്‍ മതേതരത്വത്തിന്‍റെ മഹത്വം പറഞ്ഞു മനസ്സിലാക്കാല്‍ ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകള്‍ ഇല്ലാത്തത് കൊണ്ടാണ് ഗുജറാത്തില്‍ ഇത്രവലിയ വര്‍ഗ്ഗീയ ലഹളകള്‍ ഉണ്ടായത്
എന്‍റെ പ്രിയ ഹരി കേരളത്തില്‍ താങ്കളുടെ പാര്‍ട്ടിയായ സംഘാദികള്‍ക്ക് ക്ലച്ചുപിടിക്കാത്തതിന്‍റെ ഗുട്ടന്‍സും കേരള ജനതയുടെ ഹൃദയത്തില്‍ വേരൂന്നിയ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശക്തിയാണന്നുള്ള സത്യം അറിഞ്ഞ് ഭ്രാന്തിളകി നടക്കുന്ന സംഘാദികള്‍ സഹിഷ്ണതയില്ലാത്ത പ്രവര്‍ത്തിയും ഇതുപോലുള്ള പോസ്റ്റും പ്രവര്‍ത്തനവും ഇനിയും തുടരും ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെ തുള്ളിയാല്‍ ...
അത്രയേ കേരള ജനത വര്‍ഗ്ഗീയവാദികളെ കണുന്നൊള്ളൂ വല്ലപ്പോഴും ഒരു മാറാടോ .പൂന്തുറയോ നിങ്ങള്‍ക്ക് സൃഷ്ടിക്കാനായേക്കും മക്കളെ ഹരി നിങ്ങള്‍ ഈ ജന്മം വിജാരിച്ചാല്‍ കേരളത്തെ മറ്റൊരു ഗുജറാത്താക്കാന്‍ മത ജാതി ചിന്തകള്‍ ഒട്ടുമില്ലാത്ത യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുക്കാര്‍ സമ്മതിക്കില്ല
ലാല്‍ സലാം

ചാന്ത്പൊട്ട് said...

എന്റീശ്വരമ്മരേ
തമ്മിലഡിക്കാതെ പോയിനു പുള്ളാരേ.
ഇഞ്ചിപ്പെണ്ണെ,വനജേ എല്ലാരും വാ നമ്മക്ക് സാറ്റ് കളിക്കാം, അല്ലേ വേണ്ട കിളിത്തട്ട് കളിക്കാം
ഉം. പിന്നെ മമ്മൂട്ടി സാറും പറഞ്ഞതും കാര്യം. അരവിന്ദന്‍ സാറു പറഞ്ഞതും കാര്യം.
വിലകുടി സാറ് പറഞ്ഞതില്‍ ഒരു കാര്യം കാര്യമല്ല. മോഹന്‍ലാല് സാറ് ഇന്ത്യയിലെ ഒന്നാം നംബര് നടനാണേന്ന് പറഞ്ഞത് പ്രിയദര്‍ശന്‍ സാറാണെന്ന്. പണ്ടൊക്കെ ഹോളിവുഡീന്ന് മോട്ടിച്ച് പടമൊണ്ടാക്കി പിന്നെ കേബിള്‍റ്റീവീം ആഗോളചാനലുകളും വന്നപ്പം മോട്ടിക്കാന്‍ പറ്റാതെ പണ്ട് മോട്ടിച്ച പടം ഹിന്ദീലോട്ട് മാറ്റിപ്പിടിക്കുന്ന കള്ളന്‍ പ്രിയദര്‍ശന്‍ പറഞ്ഞെന്നു മോഹന്‍ലാലു സാറ് ഒന്നാമനാണെന്ന്, ഹും ദാണ്ടെ കെടക്കുന്നു സവാള വഡാ
ഞാന്‍ എണ്ണാം ഇഞ്ചീ ഒളിച്ചോ 1,2,3.......സാറ്റ്

ഹരി said...

വിമര്‍ശനം അര്‍ഹിക്കുന്നതിനെ വിമര്‍ശിക്കുകയും, പ്രശംസിക്കേണ്ടതിനെ പ്രശംസിക്കുകയും ചെയ്യുക എന്നതാണു് ഒരു ശരിയായ നിരൂപകന്റെ ധര്‍മ്മം. അതില്‍ രാഷ്ട്രീയത്തിനോ, ജാതി, മതി, വ്യക്തിബന്ധങ്ങള്‍ക്കോ യാതൊരുവിധ സ്വാധീനവുമുണ്ടാവരുതു്. സുഹൃത്തുക്കളേ, അവസരോചിതമായി ഈ കഴിവിനെ നമ്മള്‍ നിര്‍ഭയനായി വിനിയോഗിക്കണം. അനവധി സദ്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന വ്യക്തികളും, സംഘടനകളും നമ്മുടെ നാട്ടില്‍ ഏറെയുണ്ടു്. എങ്കിലും അറിഞ്ഞും, അറിയാതെയും അവര്‍ക്കു് സംഭവിക്കുന്ന തിന്മകളെ സധൈര്യം തുറന്നുകാട്ടുവാന്‍ ഓരോ പൌരനും ധാര്‍മ്മികമായ കടമയുണ്ടു്. എന്തു സംഭവിച്ചാലും ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ തയ്യാറായി ജീവിക്കുക. വിമര്‍ശനത്തെയും വിമര്‍ശകരേയും സഹിഷ്ണുതയോടെ നേരിടുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം.

കുതിരവട്ടന്‍ | kuthiravattan said...

മമ്മൂട്ടി പറഞ്ഞത് ശരിയാ. അരവിന്ദ് പറഞ്ഞത് അതിനേക്കാള്‍ ശരി.

swaram said...

ഹരീ, ഇങ്ങിനെയൊരു പ്രതികരണം, ഇതു വിഷയത്തില്‍ നിന്നുള്ള ഒളിച്ചോട്ടം അല്ലെ? കാരണം,തൊട്ട വിഷയം സ്വന്തം കൈപൊള്ളിക്കുമെന്നു തോന്നുമ്പോള്‍ ഒരു സൈദ്ധാന്തിക മറയിട്ട് രക്ഷപ്പെടുന്ന രീതി...ഒരു തുറന്ന ചര്‍ച്ചയാവുമ്പോള്‍ അങ്ങനെ പാടില്ലല്ലൊ? നിരൂപകനും, വിമര്‍ശകനും കേള്‍ക്കാനും പറയാനും മാത്രമുള്ളതല്ലല്ലൊ..സത്യം തിരിച്ചറിഞ്ഞാല്‍ അതു സമ്മതിക്കാനുള്ള ആര്‍ജ്ജവം കൂടി കാണിക്കണ്ടെ? ആ തിരിച്ചറിവില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയല്ലെ ആദ്യത്തെ ഉത്തരവാദിത്വം?

വിജി പിണറായി said...

ഹരീ...

താങ്കളുടെ ഭാഷയില്‍ പ്രകടമായ മാറ്റം കാണുന്നുണ്ട്. പക്ഷേ ഈ മാറ്റം ശരിയായ ‘മാറ്റം’ അല്ല, വെറും ‘ഒഴിഞ്ഞുമാറ്റം’ ആണെന്നു തോന്നിക്കുന്നു, ചില വാചകങ്ങളെങ്കിലും.

“വിമര്‍ശനം അര്‍ഹിക്കുന്നതിനെ വിമര്‍ശിക്കുകയും, പ്രശംസിക്കേണ്ടതിനെ പ്രശംസിക്കുകയും ചെയ്യുക എന്നതാണു് ഒരു ശരിയായ നിരൂപകന്റെ ധര്‍മ്മം.” തികച്ചും ശരി. പക്ഷേ ‘ആനുകാലിക സംഭവവികാസങ്ങളെപ്പറ്റി’ പ്രതികരിക്കുന്ന നിരൂപകന്റെ ‘റോള്‍’ ഏറ്റെടുത്ത ഹരി ആ ധര്‍മം പാലിച്ചിട്ടുണ്ടോ? മമ്മൂട്ടിയോ ഡി വൈ എഫ് ഐ-യോ സി പി എമ്മോ വിമര്‍ശനത്തിന് അതീതരല്ല. പക്ഷേ നിരൂപണത്തിനു പകരം അന്ധമായ വിമര്‍ശനം മാത്രം നടത്താന്‍ ഒരുങ്ങിപ്പുറപ്പെട്ടാല്‍ നിരൂപകന്‍ സ്വന്തം വില ഇടിക്കുകയേ ഉള്ളൂ.

“അറിഞ്ഞും, അറിയാതെയും അവര്‍ക്കു് സംഭവിക്കുന്ന തിന്മകളെ സധൈര്യം തുറന്നുകാട്ടുവാന്‍ ഓരോ പൌരനും ധാര്‍മ്മികമായ കടമയുണ്ടു്.” ശരി തന്നെ. പക്ഷേ അതു മാത്രം മതിയോ? ‘തിന്മകളെ തുറന്നുകാട്ടാന്‍’ ഒരുങ്ങുന്നവര്‍ നന്മകള്‍ക്കു നേരെ കണ്ണടക്കുന്നതില്‍ ധാര്‍മികതയുടെ അഭാവം തോന്നുന്നില്ലേ? തുറന്നുകാട്ടാന്‍ ശ്രമിച്ച ‘തിന്മ’കളില്‍ ചിലതെങ്കിലും സ്വന്തം അബദ്ധ ധാരണകളുടെ പ്രതിഫലനമാണെന്ന തിരിച്ചറിവിനു ശേഷമെങ്കിലും?

അറിഞ്ഞും അറിയാതെയും തെറ്റുകള്‍ പറ്റുന്നതു സ്വാഭാവികം. പക്ഷേ അതു തിരിച്ചറിഞ്ഞാലെങ്കിലും തെറ്റുപറ്റിയെന്നു ‘സധൈര്യം തുറന്നു സമ്മതിക്കാനുള്ള’ കടമ കൂടി ഇല്ലേ ഓരോ വ്യക്തിക്കും? ‘എന്തു സംഭവിച്ചാലും ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ തയ്യാറായി’രിക്കണമെന്ന ഉപദേശം ആദ്യം സ്വയം സ്വീകരിക്കുന്നതാവില്ലേ ഉചിതം?

vilakudy said...

Hello Chantpottu. Priyadarshan is a copy cat, I agree. But Priyan was third on my list. You did not write anything about Mani and Ram Gopal Varma's comments. Many other directors said that. Fazil, Sathyan Anthikkad and Sibi Malayail have said so. What is your opinion about all these directors? Please respond sir.